Thursday, March 26, 2015

ആം ആദ്മി വെറുമൊരു പാർട്ടിയല്ല.

2015 മാർച് 26-നു മതൃഭൂമിയിൽ "രാഷ്ട്രീയപ്പാർട്ടികളല്ല, ആൾക്കൂട്ടങ്ങൾ" എന്ന  പേരിൽ വന്ന ലേഖനത്തിന്റെ ഒറിജിനൽ. (unedited version)
(ചുവന്ന അക്ഷരത്തിൽ ഉള്ള ഭാഗങ്ങളാണ് എഡിറ്റിങ്ങിൽ പോയത്)
____________________________________________________________________________

ആം ആദ്മി വെറുമൊരു പാർട്ടിയല്ല.
ഡോ. എം പി. ചന്ദ്രശേഖരൻ
__________________________________________________________________________________
ആം ആദ്മി ഒരു പാർട്ടിയല്ല. ഇന്നത്തെ രാഷ്ട്രീയ പാർട്ടികളുടെ ലക്ഷണങ്ങളൊന്നുമില്ലാത്ത ഒരുതരം ആൾക്കൂട്ടം, സാധാരണക്കാരും അവരെ പിന്താങ്ങുന്നവരും മാത്രം. ഇവർ മോദിതരംഗത്തിന്റെ ഉത്തുംഗ ശൃംഗത്തിലെത്തിയെന്നു വിശ്വസിച്ച ബി ജെ പിയെ നിലം പരിശാക്കി ദൽഹി പിടിച്ചെടുത്തു. കോണ്‍ഗ്രസ്സിനെ പൂജ്യന്മാരാക്കി, വിപ്ലവക്കാർക്കും മതേതരന്മാർക്കും വിരലിലെണ്ണാവുന്ന  വോട്ട് വാങ്ങിക്കൊടുത്ത്, കെട്ടിവെച്ച  കാശും കളയിച്ച്  ഇന്ദ്രപ്രസ്ഥം പിടിച്ചടക്കി. ആരാണിവർ, എവിടെനിന്നു വന്നു?
ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താവ് പറഞ്ഞു, ആം ആദ്മി അരാഷ്ട്രീയ വാദികളാണെന്നു. അരാജകത്വ വാദികളെന്നു മറ്റു ചിലർ. അവർ  രാഷ്ട്രീയമെന്നതു കൊണ്ടു വിവക്ഷിക്കുന്നത് ഇപ്പോൾ കാണുന്ന വിവിധ കക്ഷികളുടെ പ്രവർത്തന ശൈലിയുടെ  ആകത്തുകയോ ശരാശരിയോ ആണു. അതിൽ വർഗീയം, മതം, "മതേതരം", തൊഴിലാളി പ്രേമം, മുതലാളി ദാസ്യം, മദ്യവർജനം, മദ്യസേവ, മദിരാക്ഷി, പാദസേവ, കൈക്കൂലി, ചതി, വഞ്ചന, കെടുകാര്യസ്ഥത സർവോപരി ബ്ലാക്ക് മെയിലിംഗ്  എന്നിങ്ങനെ എണ്ണിയാൽ തീരാത്ത സ്വഭാവ വിശേഷങ്ങൾ ഉൾപ്പെടുന്നു. എല്ലാവർക്കും എല്ലാ സ്വഭാവങ്ങളും വേണമെന്നില്ല, ആവശ്യം വരുമ്പോൾ വേണ്ടതെടുത്തു പ്രയോഗിക്കാൻ സൗകര്യമുണ്ടാവണമെന്നു മാത്രം. നേതാക്കളെ തിരഞ്ഞെടുക്കുന്നത് കയ്യൂക്കുള്ളവൻ എന്ന കാരണത്താലോ റൂസ് വെൽട്ടിന്റെ കുപ്രസിദ്ധ നിയമമനുസരിച്ചോ ആവാം (അവൻ ഒരു ശുനകപുത്രനാണെന്നു എനിക്കറിയാം, പക്ഷെ അവൻ നമ്മുടെ ശുനകപുത്രനാണു). ഈ നിഷ്കർഷ ലംഘിക്കുകയാണ് ദൽഹി നിവാസികൾ ചെയ്തിരിക്കുന്നത്. അത് രാഷ്ട്രീയ പാർട്ടികളെ അമ്പരപ്പിച്ചിരിക്കുന്നു. എന്താണിതിന്റെ ഗുട്ടൻസ്?, ഒരു പിടിയും കിട്ടുന്നില്ല.

ഇന്ന് ഇന്ത്യയിൽ ഒരു പാർട്ടിയായി പ്രവർത്തിക്കണമെങ്കിൽ ഏതെങ്കിലുമൊരു ആദർശത്തിൽ മുറുകെ പിടിച്ചാൽ പോരാ. പാർട്ടിക്കകത്ത് വ്യക്തമായ ഉച്ച-നീചത്വങ്ങൾ നിർവചിച്ചു  മാഫിയാ രീതിയിലുള്ള  പ്രവർത്തന ശൈലി കൂടി അവലംബിക്കേണ്ടതുണ്ട്.  ഇതിനു കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളതു പോലെ , പാർട്ടിയുടെ തലപ്പത്ത് താഴെക്കിടയിൽനിന്നു പയറ്റിത്തെളിഞ്ഞു വന്ന, അഭിപ്രായ ഐക്യമുള്ള ഒരു നേതൃ നിരയുണ്ടായിരിക്കണം.  എതിരഭിപ്രായം പറഞ്ഞാൽ റഷ്യയിൽ ട്രോട്സ്കിക്കും കേരളത്തിൽ ടി പി ചന്ദ്രശേഖരനും ഉണ്ടായതു പോലെയുള്ള അനുഭവങ്ങളായിരിക്കും ഫലം.  വാസ്തവത്തിൽ, അച്യുതാനന്ദൻ ഇന്ന് ജീവിച്ചിരിക്കുന്നത്  ലോക കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ മഹാത്ഭുതങ്ങളിൽ ഒന്നാണു. ഇത്തരമൊരു  വിരോധാഭസത്തിനു പ്രധാന കാരണം  ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ ജനാധിപത്യ വേഴ്ചയാണെന്നു  അവർക്കറിയാം.  ഒരു രൂപ കൊടുത്താൽ ആർക്കും മെമ്പർ ആകാവുന്ന പാർട്ടിയായ കോണ്‍ഗ്രസ്സിനു ഇത്തരം അഭിപ്രായ ഐക്യമുള്ള ഒരു നേതൃ നിര ഉണ്ടാക്കാൻ പറ്റില്ല. അതുകൊണ്ട് അവിടെ പാർട്ടിക്കകത്ത് ജനാധിപത്യവും തിരഞ്ഞെടുപ്പും മറ്റും ഇല്ല. രാജഭരണ കാലത്തെപ്പോലെ ഒരു രാജകുടുംബത്തെ നേതൃസ്ഥാനത്ത് അവരോധിച്ച് നിലനിർത്തിപ്പോരുകയാണു ചെയ്യുന്നത്.  രാജകുടുംബത്തിന്റെ പ്രീതിയും അപ്രീതിയും അനുസരിച്ചു എല്ലാ തലങ്ങളിലും നേതാക്കളെ നിയമിക്കുന്നു, ഉദ്യോഗസ്ഥന്മാരെ  നിയമിക്കുന്നത് പോലെ. കോണ്‍ഗ്രസ്സുകാർക്കു രാജകുടുംബത്തോടുള്ള വിധേയത്വമാണ് പാർട്ടിയുടെ നിലനില്പിന്നാധാരം.  പലതരം ഗ്രൂപ്പുകളുണ്ടാക്കി അന്യോന്യം ചെളി വാരി എറിയുവാനുള്ള സൗകര്യം പാർട്ടിയിൽ ധാരാളമുണ്ട്. എന്നാൽ രാജകുടുംബത്തിലെ അംഗങ്ങൾക്കോ അവരുടെ തൊട്ടടുത്ത ശിങ്കിടികൾക്കോ എതിരായി  ശബ്ദിച്ചാൽ അച്ചടക്ക നടപടി നേരിടേണ്ടി വരും.  ഈ സമ്പ്രദായം സാമാന്യം കാര്യക്ഷമമായ രീതിയിൽ നടപ്പാക്കാൻ കഴിയുമെന്നു തെളിയിക്കുവാൻ കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടുണ്ട്.

വർഗീയ, ഫാസിസ്റ്റ് കക്ഷിയെന്നു അടുത്ത കാലം വരെ വിശേഷിപ്പിച്ചിരുന്ന ബി ജെ പി യിൽ കുടുംബ വാഴ്ച ഉദ്ദേശിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളെപ്പോലെ  ഉൾപാർട്ടി ജനാധിപത്യം നിലവിലുള്ള പർട്ടിയാണത്.  എന്തൊരു വിരോധാഭാസം!! കമ്മ്യൂണിസ്റ്റ്, ഫാസിസ്റ്റ് പാർട്ടികൾക്കുള്ളിൽ ജനാധിപത്യവും, ഗാന്ധിജിയെ പിടിച്ചു ആണയിടുന്ന പാർട്ടിയിൽ ഏകാധിപത്യവും!!  കേരളത്തിലെ മറ്റൊരു പ്രധാന പാർട്ടി മുസ്ലിം ലീഗ് ആണു.  അവിടെ ജനാധിപത്യത്തിന്റെ ആവശ്യമില്ല. അവർ അല്ലാഹുവിൽ നിന്ന് നേരിട്ടു  ഉത്തരവ് വാങ്ങിയാണ് കാര്യങ്ങൾ നടത്തുന്നത്മതപൗരോഹിത്യത്തിന്റെ ഉന്നതശ്രേണിയിലുള്ള പാണക്കാട് തങ്ങൾമാരാണു പാർട്ടിയുടെ അന്തിമ തീരുമാനങ്ങൾ എടുക്കുന്നത്. എങ്കിലും അവർ മതേതരന്മാരെന്നു   സ്വയം വിശേഷിപ്പിക്കുകയും സ്വന്തം അധികാരപരിധിയിൽ പെട്ട എല്ലായിടത്തും "പച്ചവൽക്കരണം" നടപ്പാക്കുകയും ചെയ്യുന്നു.   "മതേതര  മുസ്ലിം ലീഗ്" എന്ന ആശയം ജോർജ് ഓർവെലിന്റെ ന്യൂസ്പീക്   ഭാഷയിലൂടെ മാത്രമേ സാധാരണക്കാർക്ക് ഗ്രഹിക്കാൻ  പറ്റു.

വളരുന്തോറും പിളരുകയും വീണ്ടും വളരുകയും  ചെയ്യുന്ന ഒരു അത്ഭുത പാർട്ടിയാണ് കേരള കോണ്‍ഗ്രസ്. പിളരുന്ന ഗ്രൂപ്പുകൾ നിലനിൽക്കണമെങ്കിൽ ഗ്രൂപ്പിൽ ഒരു അച്ഛനും മകനും വേണമെന്നു നിർബന്ധമാണ്‌. നോക്കൂ, മാണി ഗ്രൂപ്പ്, ജേക്കബ്‌ ഗ്രൂപ്പ്, പിള്ള ഗ്രൂപ്പ് എല്ലാം നിലനില്ക്കുന്നത് അച്ഛനും മകനും ഉള്ളതുകൊണ്ടാണ്.  പി ജെ ജോസെഫിന്റെ മക്കളാരും അദ്ദേഹത്തെ സഹായിച്ചില്ല.  അതുകൊണ്ടാണ് കേരള കോണ്ഗ്രസ്സിന്റെ ജോസഫ് ഗ്രൂപ്പ് ഒറ്റയന്മാരുടെ ആക്രമണങ്ങളെ ചെറുക്കനാവാതെ അല്പായുസ്സായി പരിണമിച്ചത്. അങ്ങനെ ശേഷിച്ച കാലം  അദ്ദേഹത്തിനു  മാണി ഗ്രൂപ്പിൽ ലയിച്ചു  കഴിയേണ്ട ഗതികേട്  വന്നു.  ടി എം ജേക്കബ് മരിച്ചപ്പോൾ ആ സ്ഥാനം ആർക്കു അവകാശപ്പെട്ടതാണെന്നതിനെപ്പറ്റി  കേരള രാഷ്ട്രീയത്തിൽ ഒരു തർക്കവുമുണ്ടായില്ല.  ബ്രിട്ടീഷു കാരുടെ കാലത്ത് മലബാറിൽ ഒരു അംശം അധികാരി  (ഇന്നത്തെ വില്ലേജ് ഓഫീസർ) മരിച്ചാൽ ആ തറവാട്ടിലെ മൂത്ത  അംഗത്തിനാണു അധികാരിപ്പണി കിട്ടുക.  ആ രീതി പിന്തുടർന്ന് ജേക്കബിന്റെ മകനായ ഒരു പയ്യനെ മന്ത്രിയായി വാഴിച്ചു.  പയ്യനെ ഇലക്ഷന് നിർത്തി ജയിപ്പിച്ചെടുക്കണ്ടേ? അപ്പോഴാണു പാർട്ടിയുടെ അസ്തിവാരം എവിടെയാണെന്നു നോക്കേണ്ടത്ജേക്കബ് പ്രതിനിധാനം ചെയ്തിരുന്ന പാത്രിയാർകീസ് കക്ഷിയുടെ അച്ചന്മാരും കുഞ്ഞാടുകളും തീർച്ചയായും പയ്യന്റെ തുണയ്ക്കെത്തും, അല്ല, എത്തി.  അവരാണ് ഇലക്ഷനിൽ ജയിപ്പിച്ചതും  പയ്യന് വേണ്ടി  വകുപ്പുകളുടെ കാര്യത്തിലൊക്കെ നിർബന്ധം പിടിച്ചു വാങ്ങിയതും. കാൽ കാശിനു വഴിയില്ലാത്ത പന്ന വകുപ്പുകൾ കിട്ടിയിട്ടെന്തു പ്രയോജനം? ഇനിയും വരില്ലേ ഇലക്ഷൻഅച്ചന്മാരുടെ ഇടയലേഖനമനുസരിച്ചു കുഞ്ഞാടുകൾ നടത്തുന്ന പാർട്ടിയാണെങ്കിലും അവരെയും മതേതരന്മാരെന്നു അംഗീകരിക്കാൻ  ലീഗും കോണ്‍ഗ്രസ്സും  പോലെയുള്ള  മറ്റു മതേതരന്മാർ തയ്യാറാണ്.

അച്ഛനും മകനും ചേർന്നുള്ള പാർട്ടിയെന്നുകേട്ടാൽ ആദ്യം മനസ്സിൽ വരുന്നത് കേരളാ കോണ്‍ഗ്രസ്സിന്റെ കൊട്ടാരക്കര വിഭാഗമായ "ബി" എന്ന് പേരുള്ള പിള്ളയും മകൻ ഗണേശുമാണു. നിരന്തരം കലഹിച്ചു കഴിയുന്ന അച്ഛനും മകനുംകൂടി പാർട്ടിയെ നിലനിർത്തിപ്പോരുന്നതിന്റെ രസതന്ത്രം മനസ്സിലാക്കാൻ ഇത്തിരി പ്രയാസമുണ്ട്.  കലഹം കാരണം ഒരു മന്ത്രിക്കസേര  ചോദിച്ചു വാങ്ങാനുള്ള  കഴിവ് പോലും നഷ്ടപ്പെടുത്തി, രണ്ടുപേരും കൂടി.  അവസാനം സ്പീക്കർ തിരഞ്ഞെടുപ്പിനു തലേ ദിവസം അച്ഛനും മകനും കൂടി ഭരണകക്ഷിയിൽ നിന്ന്  ത്രിശങ്കു സ്വർഗം ലക്ഷ്യമാക്കി  നടന്നിറങ്ങി. നിയമസഭയിൽ ഒരൊറ്റ സീറ്റുള്ള ഈ വമ്പൻ പ്രസ്ഥാനം ഒടുവിൽ എവിടെ ചെന്ന് ചേക്കേറുമെന്നു  കണ്ടറിയണം. ഇക്കൂട്ടത്തിൽ എല്ലാ കാലത്തും ഏറ്റവും കേമന്മാർ മാണിസാറും മോനും അടങ്ങുന്ന വലിയ "കേ.കോ" തന്നെ. അവർക്ക് രാജ്യത്തിന്റെ നിർവചനം തന്നെ പാലാ യും സമീപ പ്രദേശങ്ങളുമാണു. ഭൂമി കയ്യേറ്റം, വനം കൊള്ള തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക്  കർഷകൻ എന്ന ഓമനപ്പേര് നൽകി പള്ളിയുടെ ഒത്താശയൊടെ വേണ്ട സൌകര്യങ്ങൾ ചെയ്തു കൊടുക്കലാണ് പാർട്ടിയുടെ പ്രധാന കർത്തവ്യം (വെറുതേയൊന്നുമല്ല  കെട്ടോ, ചെമ്പുകാശു  ഇമ്മിണിയാവും)  മാത്രമല്ല  പണത്തിന്റെ കാര്യത്തിൽ ഉദാത്തമായ മതേതരത്വം പാലിക്കുകയും ചെയ്യുന്നു.  അടുത്ത കാലത്തെ ബാർകോഴ വിവാദത്തിലും അതിന്റെ നടന്മാരിലും കാണാൻ കഴിഞ്ഞത് കറ കളഞ്ഞ മതേതരത്വമാണു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പല കാലത്തായി ചിതറിപ്പോയ ചിന്ന ചിന്ന സംഘങ്ങൾ വേറെയുമുണ്ട് : എം വി ആറിന്റെ  സി എം പി, ഗൌരി  അമ്മയുടെ ജാതിപ്പാർട്ടി, ഒഞ്ചിയത്തെ ആർ. എം പി  എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സംഘങ്ങൾ!!! മാത്രമോ, കൊല്ലത്ത് മാത്രമുള്ള ആർ.എസ്.പി., കോഴിക്കോട്ടെ കലപ്പയേന്തിയ ജനതാ ദൾ എന്നിങ്ങനെ നങ്കൂരമില്ലാത്ത നൌകകൾ പോലെ പാറിക്കിടക്കുന്ന രാഷ്ട്രീയ കക്ഷികൾ  വേറെയും. ഇവരോട് ഹാജിയാര് ചോദിച്ചതുപോലെ "ജ്ജ്  കോങ്ക്രസ്സോ  കമ്മൂണിസ്റ്റൊ?" എന്ന് ചോദിച്ചാൽ ഉത്തരം കിട്ടാൻ പ്രയാസമാണ്.   കാരണം ഇവർക്കു  പ്രത്യേകിച്ചു പ്രത്യയ ശാസ്ത്രങ്ങളൊന്നുമില്ല. എൽ ഡി എഫ് എങ്കിൽ എൽ ഡി എഫ്, യു ഡി എഫ് എങ്കിൽ അവർ. ആരാണ് സീറ്റ് തരുന്നതെന്ന് വെച്ചാൽ അവിടെ ചേരും.  ധനസമ്പാദനമായിരിക്കണം  പ്രധാന ലക്‌ഷ്യം.  അതിനു പഴഞ്ചൻ തത്വങ്ങൾ പറഞ്ഞാൽ കാര്യം നടക്കില്ല. ഇന്നത്തെ നിലയിൽ അവനവന്റെ മേഖലയിൽ അഴിമതി നടത്തി ധനികരാവുന്നതിനു വലിയ പ്രയാസമില്ല. ഇടയ്ക്ക് കാടിളക്കി വരുന്ന ഒറ്റയാന്മാരുണ്ടാവും, പി സി ജോർജിനെപ്പോലെ, സൂക്ഷിക്കണം. അവരുടെ വഴിയിൽ പോയി നിൽക്കരുത്, അതല്ലെങ്കിൽ  മയക്കു വെടിയ്ക്കുള്ള കോപ്പുകൾ കരുതണം.

എല്ലാ പാർട്ടിക്കാർക്കും അറിയാം മറ്റവർ എന്തൊക്കെ, എത്രയൊക്കെ അഴിമതി നടത്തുന്നുണ്ടെന്നു. പക്ഷെ ആരും മിണ്ടില്ല, കാരണം, ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഒരു തരം Laizzez faire  ഉടമ്പടിയാണ് അവർ തമ്മിൽ, ജനത്തെ കബളിപ്പിക്കുകയെന്ന പൊതു തത്വത്തിന്റെ അടിസ്ഥാനത്തിൽ.  ബന്ദുകളും ധർണകളും സംഘടിപ്പിക്കുന്നത് പോലും അവർ തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണു.  പ്രക്ഷോഭങ്ങൾ പരിപൂർണമാക്കിയെടുക്കാൻ പാർട്ടി അംഗങ്ങൾ വിചാരിച്ചാൽ നടക്കില്ല. അതിനു പ്രൊഫഷനൽ സംവിധാനങ്ങളുണ്ട്. കഴിഞ്ഞ കൊല്ലം തമിഴ്നാട്ടിൽ  ജാഥയിൽ പങ്കെടുക്കാൻ ഒരാൾക്ക്‌ കൂലി അഞ്ഞൂറ് രൂപയും ബിരിയാണിയും ആയിരുന്നു.  കോർപൊറേറ്റ് മേഖലയിൽ കാണുന്ന Outsourcing  നയം തന്നെയാണ് രാഷ്ട്രീയത്തിലും സ്വീകരിക്കുന്നത്.  എതിരാളികളെ വക വരുത്തുന്നതുപോലും പൊഫഷണൽ സംഘങ്ങളാണ്, പാർട്ടി നേതാക്കൾ ഗൂഢാലോചന നടത്തി, ഫണ്ട് ചെലവാക്കി ഇരയെ കാണിച്ചു കൊടുക്കുന്നതുവരെ കൂടെ നിൽക്കും. കേസു വന്നാൽ അതിന്റെ ചിലവും വഹിക്കും. തൂക്കുമരത്തിൽ കയറാനൊന്നും  അവരെ കിട്ടില്ല.  നമ്മുടെ ഈർക്കിൽ പാർട്ടികൾക്ക് പോലും ചുരുങ്ങിയ തോതിൽ Outsourcing  സംവിധാനങ്ങളില്ലെങ്കിൽ  പിടിച്ചു നിൽക്കാൻ പറ്റില്ല. ആം ആദ്മിയുടെ "അരാഷ്ട്രീയം" എന്ന പദം കൊണ്ടു  വിദഗ്ധൻ ഉദ്ദേശിച്ചത് അവർക്ക് ഈ വക സംവിധാനങ്ങൾ ഇല്ലെന്നും ഉടനെയൊന്നും ഉണ്ടാവില്ലെന്നുമാണു.

മാദ്ധ്യമങ്ങളുമായുള്ള കൂട്ടുകെട്ടും അവയുടെ മേലുള്ള നിയന്ത്രണവും പാർട്ടിയുടെ നിലനില്പ്പിന്നു അത്യാവശ്യമാണു.  നേരിനെ നുണയാക്കാനും മറിച്ചും ചെയ്യാനുള്ള അഭൗമമായ കഴിവാണ് പത്രങ്ങളെ രാഷ്ട്രീയ പാർട്ടികളുമായി അടുപ്പിക്കുന്നത്.  ഹിറ്റ്ലറുടെ അനുചരനായിരുന്ന ഗീബൽസ് ആണു ഈ കലയിൽ ഇവരുടെ ഗുരുനാഥൻ.  ഒരു നുണ പലതവണ ആവർത്തിച്ചാൽ അത് സത്യമായിത്തീരും  എന്ന തിയറിയുടെ  അടിസ്ഥാനത്തിലാണു അയാൾ നാസി ജർമനിയിൽ പുതിയ പുതിയ സത്യങ്ങൾ നിർമിച്ചെടുത്തത്.  ഈ പ്രവൃത്തിയിൽ മാദ്ധ്യമങ്ങൾക്കാണു മുഖ്യ പങ്ക്. രാഷ്ട്രീയക്കാർ വിത്തും വളവും കൊടുത്താൽ മതി.  ഈ നയത്തിന് നാട്ടിൽ വളക്കൂറുള്ള മണ്ണുണ്ടെന്നു ISRO ചാരക്കേസും എണ്ണമറ്റ പീഡനക്കേസുകളും തെളിയിച്ചു കഴിഞ്ഞു.  വാക്കുകളുടെ അർത്ഥം മാറ്റി നിരവധി തവണ പ്രയോഗിച്ച് പുതിയ അർത്ഥ തലങ്ങളിലേക്ക് കൊണ്ടു വരികയാണ് പത്രങ്ങളുടെ രീതി. അങ്ങനെ വന്ന ഒരു പ്രയോഗമാണ് "മതേതരൻ".  മതേതരത്വമെന്ന വാക്കിനർത്ഥം രാഷ്ട്രീയത്തിലും ഭരണത്തിലും മതം (religion എന്ന സങ്കുചിതമായ അർത്ഥത്തിൽ)  കയറിവരാൻ അനുവദിക്കാത്ത രീതി എന്നാണ്.  ഇന്ന് കണ്ടു വരുന്ന അർത്ഥം അനുസരിച്ചു  ഹൈന്ദവ വിശ്വാസി മത വാദിയും മറ്റുള്ളവരൊക്കെ മതേതരന്മാരും ആണു.  വിപ്ലവ പാർട്ടികളിലും മറ്റുമുള്ള ഹിന്ദുക്കളെ മതേതരന്മാരായി അംഗീകരിക്കുന്നത് അവർ ഹിന്ദുമതത്തെ തള്ളിപ്പറയുന്നതുകൊണ്ടാണുമറ്റു മതക്കാർക്ക് സ്വന്തം മതത്തെ തള്ളിപ്പറയേണ്ട  ആവശ്യമില്ല. അഞ്ചു നേരം നിസ്കരിച്ചാലും, കുമ്പസാരിച്ചാലും നിങ്ങൾ മതേതരൻ തന്നെ, പക്ഷെ നെറ്റിയിൽ ഒരു ചന്ദനക്കുറി യുണ്ടെങ്കിൽ അവൻ ഒരു മത മൗലിക വാദിയാണ്  

ബി ജെ പി യുടെ അഭൂതപൂർവമായ .വളർച്ചയും അതിൽ മറ്റു പാർട്ടികൾക്ക് വന്ന ഭയവുമാണ് ഈ വികല മതേതര സങ്കൽപത്തിനു കാരണംകേരളത്തിലെ ഹിന്ദുക്കൾ ഇതുവരെയായും ബി ജെ പി ക്ക് ഒരു സീറ്റ് പോലും കൊടുത്തിട്ടില്ല.  അവർ വോട്ടു ചെയ്യുന്നത് രാഷ്ട്രീയ നിലപാടുകൾ അനുസരിച്ചാണ്, അല്ലാതെ മതവിശ്വാസത്തിന്റെ പേരിലല്ല.  UDF LDF പാർട്ടികൾ സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അടിസ്ഥനത്തിലാണു. ഒരു മണ്ഡലത്തിൽ വോട്ട് ബാങ്ക് ആയി പ്രവർത്തിക്കുന്ന വിഭാഗത്തിൽ നിന്ന് തന്നെയായിരിക്കും ഇടതിന്റെയും വലതിന്റെയും സ്ഥാനാർഥികൾ. മുസ്ലിം ആണെങ്കിൽ രണ്ടും മുസ്ലിം, ലത്തീനണെങ്കിൽ രണ്ടും ലത്തീൻ എന്നിങ്ങനെ പോകും സ്ഥനാർഥി നിർണയം.  ഈകോമാളിക്കളിക്കു നമ്മൾ മതേതര ജനാധിപത്യമെന്നൊക്കെ പറഞ്ഞു ശീലിച്ചു.

ഇവർ നിയമസഭയിൽ പോയാൽ ജനത്തോടു കാണിക്കുന്ന പ്രതിബദ്ധത ബജറ്റ് അവതരണ വേളയിൽ നാം കണ്ടു കഴിഞ്ഞു.അഴിമതിയുടെ കൊടിമരം എന്ന് വിശേഷിപ്പിക്കപ്പെട്ട ധനമന്ത്രി, കൊടിമരം തന്നെ ബജറ്റ് അവതരിപ്പിക്കണമെന്ന് വാശി പിടിക്കുന്ന മുഖ്യൻ , സാങ്കേതികമായി ബജറ്റ്  അവതരിപ്പിച്ചു എന്ന് പറയുന്ന സ്പീക്കർ, ലങ്കാ ദഹനത്തിന് പോയ ഹനുമാനെപ്പോലെ പെരുമാറുന്ന എം.എൽ എ മാർ, പല്ലും നഖവും കൊണ്ട് അഭിപ്രായം പറയുന്ന മഹിളാ രത്നങ്ങൾ.  ഇവരുടെയെല്ലാം നിയമ നിർമാണ പാടവം കണ്ട് ഹർഷ പുളകിതരായിരിക്കുകയാണു  കേരള ജനതഅടുത്ത തിരഞ്ഞെടുപ്പിൽ ഇവരെത്തന്നെ വേണം നിയമസഭയിലേക്കയക്കാൻ.  വേറെ എന്തുണ്ട് വഴി??


NOTA  എന്ന ചെറിയൊരു കച്ചിത്തുരുമ്പ് മാത്രമേ നമ്മുടെ കയ്യിൽ ഉള്ളൂ.  നോട്ട യ്ക്ക്  ബാലറ്റ് പേപ്പറിൽ പല്ല് കൊഴിഞ്ഞ മുത്തശ്ശിയുടെ ശക്തിയേ ഉള്ളു.  വാസ്തവത്തിൽ നോട്ട യുടെ ഊർജ്വസ്വലമായ അവതാരമാണ് ആം ആദ്മി.  കോണ്‍ഗ്രസ്സിനേയും ബി ജെ പി യേയും വിപ്ലവക്കാരെയും മായാവതിയെയും സഹിച്ചു മടുത്ത ദൽഹി നിവാസികൾ എല്ലാവരേയും ഒരുമിച്ചു തോൽപ്പിക്കാൻ സ്വീകരിച്ച മാർഗമാണിത്.  ഇത് നമ്മുടെ സംസ്ഥാനത്ത് സ്വയം രൂപം കൊള്ളേണ്ടിയിരിക്കുന്നു. ദൽഹിയിലെ തൊപ്പിയും ഹൈക്കമാണ്ടുമൊന്നും ഇവിടെ നട്ടു വേര് പിടിപ്പിക്കാൻ പറ്റില്ല.  ആം ആദ്മി പാർട്ടിയുടെ ബ്രാഞ്ച് തുറന്നു കുറെ പേർ തൊപ്പിയിട്ടു നടന്നാൽ സംഭവിക്കുന്നതല്ല ഈ പരിണാമം.  ഇന്നുള്ള പാർട്ടികൾ നമുക്കുവേണ്ടിയല്ല പ്രവർത്തിക്കുന്നതെന്ന തോന്നൽ സാധാരണക്കാർക്ക് വരണം, അത് രൂഢമൂലമായി ജനഹൃദയങ്ങളിലേക്കിറങ്ങണം.  നിയമസഭയുടെ  ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനം ഈ വികാരത്തിലേക്കുള്ള കൃത്യമായ ചൂണ്ടു പലകയാണ്.  അവിടെ ഹോമിക്കപ്പെട്ടത് കമ്പ്യൂട്ടറും കസേരകളുമല്ല, ജനങ്ങളോടുള്ള ആദരവും സാമാന്യ മര്യാദയും അച്ചടക്കവുമാണു, സർവോപരി തങ്ങൾ ജനപ്രതിനിധികളാണെന്ന വിനയവും പ്രതിബദ്ധതയും. ഈ ഹോമകുണ്ഡത്തിൽ നിന്ന്   സർവപ്രഹരണായുധനായി  ഉയിർത്തെഴുന്നേൽക്കുന്ന സാധരണക്കാരനാണു ആം ആദ്മി. അത് വെറുമൊരു  രാഷ്ട്രീയ  പാർട്ടിയല്ലമഹത്തായ ഒരു സംഹാരശക്തിയാണു.

1 comment:

Ravi said...

The crux of this article has been edited as the editors have to satisfy their bosses,especially the management of these news papers belongs to a political parties.